ഡല്‍ഹി: രാജ്യത്തെ പ്രധാന ഡാമുകള്‍ എല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഡാം സുരക്ഷാ ബില്ല് പാസായി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് തള്ളിയാണ് രാജ്യസഭയില്‍ ബില്ല് പാസാക്കിയത്. രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന, ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വോട്ടിനിട്ട് സര്‍ക്കാര്‍ തള്ളി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ ബില്‍ പാസാക്കിയതെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്ന ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ട്ടികളും കേന്ദ്ര ബില്ലിനെതിരെ അതൃപ്തി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ സംരക്ഷണം, നിരീക്ഷണം, പരിശോധന, നിയന്ത്രണം എന്നീ കാര്യങ്ങള്‍ എല്ലാം ദേശീയ അതോറിറ്റിയായിരിക്കും നിര്‍വ്വഹിക്കുക. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയിൽ വരിക. ഇതനുസരിച്ച് കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പെടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്ര സര്‍ക്കാര്‍ മേൽനോട്ടത്തിലാകും.