കൊലപാതകരാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. സ്വന്തം അണികളെ കുരുതി കൊടുത്തിട്ടാണെങ്കിലും ആർഎസ്എസിനെ പ്രീണിപ്പെടുത്തുന്ന സമീപനം പിണറായി വിജയൻ തിരുത്താൻ തയ്യാറാവണം. നാടിന്‍റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നതെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആർഎസ്എസിന്റെ ചോരക്കളികൾ അവസാനിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും ശക്തമായ നടപടികൾ എടുക്കണം. സ്വന്തം അണികളെ കുരുതി കൊടുത്തിട്ടാണെങ്കിലും ആർഎസ്എസിനെ പ്രീണിപ്പെടുത്തുന്ന സമീപനം പിണറായി വിജയൻ തിരുത്താൻ തയ്യാറാവണം. ക്രമസമാധാന പാലനം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽപ്പെട്ട കാര്യമാണ്. "അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.
പെരിയയിലെ കൃപേഷിന്റേയും ശരത് ലാലിന്റെയും ക്രൂര കൊലപാതകങ്ങളിലെ പ്രതിയായ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള ക്രിമിനലുകളെ ന്യായീകരിക്കാനും സംരക്ഷിക്കാനും സിപിഎമ്മുകാർ ചാനൽ തോറും കയറിയിറങ്ങുന്നതിനിടയിലാണ് അവരുടെ കൂട്ടത്തിൽ നിന്നൊരു പ്രാദേശിക നേതാവ് തിരുവല്ലയിൽ രാഷ്ട്രീയ കൊലപാതകത്തിനിരയാവുന്നത്. പെരിയ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് വാദിക്കാൻ സംസ്ഥാന ഖജനാവിലെ നികുതിപ്പണത്തിൽ നിന്നാണ് 93 ലക്ഷം രൂപ വക്കീൽ ഫീസായി ചെലവഴിച്ചത്. ഇതേക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ഇനിയും ഇങ്ങനെത്തന്നെ ചെയ്യും എന്ന ധിക്കാരപൂർവ്വമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം നൽകിയത്.
ഇനിയെങ്കിലും കൊലപാതകികളെ ഇങ്ങനെ രാഷ്ട്രീയമായി സംരക്ഷിക്കാതെ അവരെ നിയമത്തിന് വിട്ടുനൽകാനുള്ള ജനാധിപത്യ വിവേകം സംസ്ഥാന ഭരണകക്ഷിയായ സിപിഎം കാണിക്കുകയാണെങ്കിൽ മാത്രമേ ഇവിടത്തെ ക്രിമിനൽ രാഷ്ട്രീയത്തിന് ശാശ്വതമായി പരിഹാരം കാണാൻ കഴിയുകയുള്ളൂ. അതിനുപകരം സിപിഎം ഇന്നലെകളിൽ നടത്തിയതും ഇനി നാളെകളിൽ നടത്താനിരിക്കുന്നതുമായ അതിക്രമങ്ങൾക്ക് മറുപടിയായി ന്യായീകരിക്കാനുള്ള കേവലമായ ഒരുദാഹരണമായി ഈ കൊലപാതകവും മാറരുത് എന്നാണ് കേരളം ആഗ്രഹിക്കുന്നത്. പാർട്ടികൾക്ക് രക്തസാക്ഷിപ്പട്ടികയിൽ കുട്ടിച്ചേർക്കാനുള്ള ഒരു നമ്പർ മാത്രമായിരിക്കാം ഓരോ കൊലപാതകവും, എന്നാൽ വേണ്ടപ്പെട്ടവർക്ക് അത് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട തീരാവേദനയാണ്.
കൊലചെയ്യപ്പെട്ട സന്ദീപ് കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക