യു എ പി എ കേസുകള്‍ മുതല്‍ സന്ദീപ് വധംവരെ പൊലീസ് സ്വീകരിക്കുന്ന നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിന. സമീപകാലത്ത് പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ ക്രൂരമായ ചില സംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഷാഹിന പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പോലീസിന്‍റെ വീഴ്ചകളെ മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഹിന പറഞ്ഞുവയ്ക്കുന്നു.
കെ. കെ. ഷാഹിന എഴുതുന്നു:
സന്ദീപിനെ ആർ എസ് എസുകാർ കുത്തിക്കൊന്നത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് കണ്ടെത്തിയതും, അനുപമയുടെ പരാതിയിൽ ആറ് മാസത്തോളം FIR ഇടാതിരുന്നതും, തെന്മലയിൽ രാജീവൻ എന്ന ദളിത് യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച്, കുഞ്ഞിന് പഠിക്കാനുള്ള മൊബൈൽ ഫോൺ തട്ടിപ്പറിച്ചതും, റിയാസ് മൗലവിയെ കുത്തിക്കൊന്ന പ്രതികളുടെ RSS ബന്ധം ചാർജ് ഷീറ്റിൽ മറച്ചു വെച്ചതും, വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് കൊന്നതും, വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ വധത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം ആണെന്ന് കണ്ടെത്തിയതും...
സംവിധായകൻ കമലിന്റെ വീട്ട് പടിക്കൽ കുത്തിയിരുന്ന് ദേശീയ ഗാനം പാടിയ യുവമോർച്ചക്കാർക്ക് എതിരായ പരാതി എഫ് ഐ ആർ പോലുമിടാതെ തള്ളിയതും, ചായ കുടിക്കാൻ പോയ രണ്ട് ചെറുപ്പക്കാരെ യു എ പി എ ചുമത്തി ജയിലിൽ ഇട്ടതും, മാവോയിസ്റ്റുകളാണ് എന്ന കാരണത്താൽ മനുഷ്യരെ വർഷാവർഷം കൊന്നൊടുക്കുന്നതും, അങ്ങനെ കൊല്ലപ്പെട്ടവരിൽ ഒരാളായ കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ട് പോകുമ്പോൾ സംഘർഷമുണ്ടാക്കിയ ബിജെപിക്കാരെ ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യാതെ വിട്ടതും, അന്നേ ദിവസം തന്നെ ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ എ ഐ വൈ എഫ് പ്രവർത്തവർക്കെതിരെ കേസെടുത്തതും, റോഡിൽ കാഴ്ച കാണാൻ അച്ഛന്റെ കൈ പിടിച്ചു വന്ന ദളിത് പെൺകുട്ടിയുടെ മുന്നിൽ വെച്ച് അവളുടെ അച്ഛനെ കള്ളനാക്കി അപമാനിച്ചതും...
ഗാർഹിക പീഡനത്തെ ചൊല്ലി മോഫിയ പർവീൺ എന്ന പെൺകുട്ടി നൽകിയ പരാതിയിൽ ഒരു നടപടിയും എടുക്കാതെ അവളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതും, വിനായകൻ എന്ന ദളിത് ചെറുപ്പക്കാരനെ കസ്റ്റഡിയിൽ മർദിച്ച് കൊല്ലാകൊല ചെയ്ത് അവനെയും ആത്മഹത്യ ചെയ്യിച്ചതും, വിദ്വേഷപ്രചാരണം നടത്തുന്നു എന്ന പരാതിയിൽ മുജാഹിദ് പ്രവർത്തകൻ ഷംസുദീൻ പാലത്തിനെതിരെ യു എ പി എ ചുമത്തിയതും, അതേ പരാതിക്കാരൻ നൽകിയ സമാന പരാതിയിൽ ശശികലക്കെതിരെ യു എ പി എ ചുമത്താതിരുന്നതും... എല്ലാം എല്ലാം ഒരേ പൊലീസാണ്. പിണറായി വിജയന്റെ പോലീസ്.
അത്രയേ ഉള്ളൂ.
മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക