കോഴിക്കോട്: വഖഫ് നിയമനം പി എസ് സിക്ക് വിടുന്നതിനെ തുടര്‍ന്നുണ്ടായ വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി നാളെ ചർച്ച നടത്തും. തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച നടക്കുക. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമായിരിക്കും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുക. ഈ മാസം 9ന് ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ സമസ്തയുമായി ചർച്ച നടത്തുന്നത്. വഖഫ് പ്രശനത്തില്‍ പ്രതിഷേധം ഉയർത്തിയ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെയൊന്നും സര്‍ക്കാര്‍ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല.
വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടന്ന് മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമസ്ത തീരുമാനിച്ചിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം പ്രതിഷേധത്തിലേക്ക് കടന്നാല്‍ മതിയെന്നും വഖഫ് നിയമനം പി എസി ക്ക് വിട്ട തീരുമാനം പിന്‍വലിക്കുകയും നിലവിലെ രീതി തുടരുകയുമാണ് നല്ലതെന്നും ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടന്ന നിലപാടിലാണ് സമസ്ത.