ആലുവ: നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന സി ഐ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. മോഫിയ കേസില്‍ സി ഐക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തിലാണ് മുന്‍പ് ഇയാളുടെ പീഡനങ്ങള്‍ക്കിരയായവര്‍ പരാതിയുമായി പൊലീസിനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരിക്കുന്നത്. ലോക്കപ്പ് മര്‍ദ്ദനം, കൈക്കൂലി വാങ്ങല്‍, കളളക്കേസില്‍ കുടുക്കല്‍ തുടങ്ങിയവയുള്‍പ്പെടെയുളള ആരോപണങ്ങളാണ് സി ഐ സുധീറിനെതിരെ ഉയർന്നുവരുന്നത്.
2007-ല്‍ അയല്‍വാസിയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കൊല്ലം കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ പ്രസാദിനോട് അന്ന് അവിടെ എസ് ഐ ആയിരുന്ന സുധീര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതോടെ തന്നെ കളളക്കേസില്‍ കുടുക്കി ജയിലില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പ്രസാദ് ആരോപിക്കുന്നത്. അന്ന് പ്രസാദ് സുധീറിനെതിരെ പരാതി നല്‍കിയിരുന്നു. പരാതി സത്യമാണെന്ന് വ്യക്തമായതോടെ ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സുധീറിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2015-ല്‍ സുധീര്‍ കുളത്തൂപ്പുഴ സിഎച്ച്ഒ ആയി ജോലി ചെയ്യുന്ന കാലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് ലാല്‍കുമാര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയായിരുന്നു അറസ്റ്റ്. പിന്നീട് ലാല്‍കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി അയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് സി ഐ സുധീറിനെതിരെ ഉയര്‍ന്നുവരുന്നത്.
മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുധീറിനെ കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കാനെത്തിയ മോഫിയയെ സി ഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന ആരോപണം. സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സി ഐക്കും ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു മോഫിയ ഉന്നയിച്ചിരുന്നത്.