പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍. ശാന്തസമുദ്രത്തിന്‍റെ കുപ്പത്തൊട്ടിയെന്നറിയപ്പെടുന്ന 'ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ചി'ലെ പ്ലാസ്റ്റിക്ക് കൂമ്പാരമാണ് കടല്‍ജീവികള്‍ ആവാസവ്യവസ്ഥക്കായി തെരഞ്ഞെടുക്കുന്നത്. കാലിഫോര്‍ണിയ, ഹവായി തീരങ്ങള്‍ക്കിടയിലുള്ള ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതലായും അടിയുന്നത്. സമുദ്ര പ്രവാഹവും, 2011 ജപ്പാനിലുണ്ടായ സുനാമിയുമാണ് ഈ പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനുള്ള പ്രധാന കാരണം.
ഒഴുകിനടക്കുന്ന 90 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലും അനിമോണ്‍, ചെറിയ കടല്‍ക്കീടങ്ങള്‍, ബര്‍ണാക്കിള്‍, ചെമ്മീന്‍, കക്ക, ഞണ്ട് തുടങ്ങിയ സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിന്‍റെ കണ്ടെത്തല്‍. കടലിലെ പ്രകൃതിദത്തമായ അവശിഷ്ടങ്ങളെക്കാള്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെട്ട മാലിന്യങ്ങള്‍ നശിക്കാതെ കിടക്കുന്നതു കൊണ്ടാകാം വംശവര്‍ധനക്ക് ജീവികള്‍ ഇത് തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍' ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവേഷകസംഘം പഠനത്തിനായി എടുത്ത ഭൂരിഭാഗം പ്ലാസ്റ്റിക്കുകളിലും സമുദ്രജീവികള്‍ ജീവിക്കുന്നതായി കണ്ടെത്തി. ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്കുകളില്‍ ജീവികള്‍ താമസമാക്കുന്നത് ഗവേഷക സംഘത്തെ ആശങ്കയിലാക്കുന്നുണ്ട്. അധിനിവേശ സ്വഭാവമുള്ള ജീവികള്‍ ഒരു സ്ഥലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചാല്‍ അത് കടലിലെ മറ്റ് ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും. ഇക്കാര്യം ഗവേഷകര്‍ പരിശോധിച്ചു വരികയാണ്. കടലില്‍ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക്കുകളില്‍ ഭൂരിഭാഗവും നഗ്നനേത്രങ്ങളാൽ കാണാന്‍ കഴിയാത്ത മൈക്രോ പ്ലാസ്റ്റികുകളായിരുന്നു വെന്നതും ശ്രദ്ധേയമാണ്.