ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ സംഘപരിവാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഡിസംബർ 6 മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഭ്രാന്തമായ ആവേശത്തോടെ അയോദ്ധ്യയിലെ പള്ളി തകർക്കാൻ ഓടിക്കൂടിയ വർഗ്ഗീയവാദികളെ തടഞ്ഞു നിർത്തി 'നിങ്ങൾ ആ മന്ദിരം തകർക്കരുതെന്ന്' ചങ്കുപൊട്ടുമാറുച്ഛത്തിൽ വിളിച്ചു പറഞ്ഞ മഹന്ത്ലാൽ ദാസ് എന്ന സന്യാസിവര്യൻ്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളിൽ അലയടിക്കും.
ആർ എസ്.എസിൻ്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തിൽ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരായ ഡോ: ആർ.എസ്. ഷർമ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇർഫാൻ ഹബീബും രാജ്യത്തിൻ്റെ മതേതര മനസ്സിൽ അനശ്വരമായി ജീവിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക