തിരുവനന്തപുരം: കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ. എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി വേൽ ത്യാഗരാജനുമായും ചെന്നൈയിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സൗത്ത് ഇന്ത്യൻ ട്രാൻസ്‌പോർട്ട് കൗൺസിലിന്റെ (SITCO) കേരളത്തിൽ നടക്കുന്ന യോഗത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ, ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പ്രതിനിധികൾ പങ്കെടുക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് പഠിക്കാൻ ആര്‍ ബി ഐ നിയോഗിച്ച കാമത്ത് കമ്മിറ്റിയിൽ പൊതുഗതാഗത സംവിധാനത്തെ മാത്രം ഉൾപ്പെടുത്തിയിട്ടില്ല. ഇത് തിരുത്തണമെന്ന് ഇരു സംസ്ഥാന സർക്കാരുകളും കേന്ദ്രത്തോട് ആവശ്യപ്പെടും - മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനങ്ങളിലെ പൊതുഗതാഗത സർവ്വീസുകൾക്ക് ദേശീയ പാതയിൽ ഭീമമായ ടോൾ നൽകേണ്ടി വരുന്നുണ്ട്. കേരള സർക്കാർ പ്രതി മാസം 2 കോടി രൂപയും, തമിഴ്‌നാട് സർക്കാർ പ്രതിമാസം 14 കോടി രൂപയുമാണ് ടോൾ നല്കു ന്നത്. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതു ഗതാഗത വകുപ്പുകളുടെ പൊതുവിലുള്ള സാമ്പത്തിക അവസ്ഥ പരിഗണിച്ച് കൊണ്ട് പൊതുഗതാഗത സംവിധാനങ്ങളെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കണമെന്നുള്ള നിർദ്ദേശവും സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.