ടൊറന്‍റോ: കാനഡയില്‍ കൊറോണ പടരുമ്പോഴും അധികൃതര്‍ നിസംഗത കൈവെടിയാന്‍ തയാറായിട്ടില്ല.താരതമ്യേന ഇന്ത്യയുടെ നാലഞ്ച് മടങ്ങ് വലിപ്പമുള്ള കാനഡയില്‍ പക്ഷെ ഇന്ത്യയുടെ അഞ്ചിലൊന്നു പോലും ജനസംഖ്യയില്ല. ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെത്തിച്ചത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.എന്നാല്‍ ഈ ആത്മവിശ്വാസം അസ്ഥാനത്താകുന്നതാണ് പുതുതായി പുറത്തുവരുന്ന കണക്കുകള്‍ കാണിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 5,386 (അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തിയാറ് ) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറൊണാ ബാധയെ തുടര്‍ന്ന് ഇതിനകം 60 പേര്‍ മരണമടഞ്ഞു. കനേഡിയന്‍ പ്രധാനമന്തിയുടെ ഭാര്യക്കുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചിട്ടും കനേഡിയന്‍ ഭരണകൂടം കൊറോണയെ ഗൌരവത്തില്‍ കാണാന്‍ കൂട്ടാക്കിയില്ല എന്ന് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. കോവിഡ് ചികിത്സക്കായി പ്രത്യേകം കേന്ദ്രങ്ങളോ രോഗ പരിശോധനാ സംവിധാനങ്ങളോ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ലോകമാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടും കാനഡയില്‍ പൊതു സ്വകാര്യ മേഖലകളിലെ മിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നത് ഇന്ത്യയില്‍ നിന്നടക്കമുള്ള കുടിയേറ്റക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചില പ്രവിശ്യകളില്‍ മാത്രമാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് കൊളംബിയ, ക്യുബെക് പ്രവിശ്യകളെ കൊറോണ നന്നായി തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വാങ്ങ്കൂവര്‍ എന്ന പ്രദേശത്താണ് രോഗം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കയില്‍ നിന്നാണ് കാനഡ ഭക്ഷ്യസാധനങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയില്‍ രോഗം പടര്‍ന്നു പിടിച്ചതോടെ ഈ വഴി അടഞ്ഞത് ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളിലും നിയന്ത്രണം വന്നതോടെ വിദ്യാഭ്യാസ, ജോലി ആവശ്യങ്ങള്‍ക്കായി കാനഡയില്‍ കുടിയേറിയ മലയാളികളടക്കമുള്ള കുടിയേറ്റക്കാരും ആശങ്കയിലാണ്.