ഡല്‍ഹി: യുദ്ധത്തിൽ സൈന്യാധിപൻ കാലുമാറിയത് പോലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡാമിന്‍റെ സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ മുങ്ങി മരിക്കാന്‍ തുടങ്ങുമ്പോഴും മുഖ്യമന്ത്രി മൗനം തുടരുന്നത് ആശങ്കയുയര്‍ത്തുന്നുവെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. ആര്‍ക്കുവേണ്ടിയാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ല. മുന്നറിയിപ്പില്ലാതെയാണ് ഡാമിലെ വെള്ളം തുറന്നുവിടുന്നതെന്നും ഇത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ്. ശത്രുതാപരമായ പ്രവര്‍ത്തനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്‍പോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കേരളം മുന്‍പോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ജനജീവിതം ദുസ്സഹമാക്കുന്നതിൽ പാർലമെന്‍റില്‍ പ്രതിഷേധം ഉയർത്താനാണ് കേരളത്തിൽ നിന്നുള്ള എംപിമാർ തീരുമാനിച്ചിരിക്കുന്നത്. വിഷയം പാർലമെന്‍റിന്‍റെ ശൂന്യവേളയിൽ ഉന്നയിക്കാനാണ് എം പിമാരുടെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രിയിൽ എട്ടരയോടെയാണ് ഒൻപത് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് ഉയർത്തിയത്. 120 സെന്‍റി മീറ്ററുകൾ വീതം ഉയർത്തിയ ഷട്ടറുകൾവഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.