കൊഹിമ: നാഗാ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സൈന്യത്തിന്‍റെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ്. വെടിവെപ്പില്‍ കൊല്ലപ്പട്ട ഗ്രാമീണരുടെ ശവസംസ്ക്കാരത്തിന് ശേഷമാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണ് നെഫ്യു റിയോ. അതിനാല്‍ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് വലിയൊരു സമ്മര്‍ദമാകാന്‍ സാധ്യതയുണ്ട്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന പ്രത്യേക സൈനീക പദവികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. നാഗാലാന്‍ഡ്,മേഘാലയ എന്നിവക്ക് പുറമേ അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക സൈനികാധികാര നിയമം നിലവിലുണ്ട്. ഗ്രാമീണർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഉത്സവത്തിൽ നിന്ന് നിരവധി ഗോത്രസംഘടനകൾ പിൻമാറി. ഇതിനെ തുടര്‍ന്ന് ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരെല്ലാം കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ്. ശനിയാഴ്ച വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ പ്രതിഷേധം ശക്തമാണ്. പ്രകോപിതരായ ഗ്രാമവാസികൾ സുരക്ഷാ സേനയുടെ നിരവധി വാഹനങ്ങളാണ് കത്തിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. മ്യാൻമർ താവളമാക്കിയ തീവ്രവാദികളുടെ സാന്നിധ്യമുള്ള അതിർത്തി ജില്ലയാണു മോൺ.