തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ കോള്‍ തന്‍റെയാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. ഇതുവരെ ലഭിച്ച തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഫോണ്‍ കോള്‍ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സന്ദീപിനെ കൊന്നത് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
അതേസമയം, സന്ദീപിനെ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ നോട്ടമിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജിഷ്ണു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അന്ന് മുതല്‍ ആരംഭിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ജിഷ്ണു പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. പ്രതിയുടെ നിലം നികത്താനുള്ള ശ്രമം സന്ദീപ് എതിര്‍ത്തു. ഇതിന്‍റെ പേരില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജിഷ്ണു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു .
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സന്ദീപ് വധക്കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് പ്രതികളെ എട്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.