ഡല്‍ഹി: നീണ്ടുപോകുന്ന കേസുകള്‍ നീതി നിഷേധത്തിനുകാരണമാകുന്നുവെന്ന് ശശി തരൂര്‍ എംപി. ജുഡീഷ്യറിയുടെ നിഷ്‌ക്രിയത്വം എപ്പോഴും അധികാരത്തിലിരിക്കുന്നവര്‍ക്ക് അനുകൂലമാണെന്നും നിയമ വ്യവസ്ഥ നിസംഗമായി നിന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പള ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായ നിഷ്‌ക്രിയത്വത്തിലൂടെ സുപ്രീംകോടതി പൗരന്മാര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ സംരക്ഷിക്കുക മാത്രമല്ല പൗരന്മാര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുളള അവകാശങ്ങള്‍ ലംഘിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി സ്വതന്ത്ര്യമായാണോ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം വളരെ കാലമായി ഉയര്‍ന്നുവരുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലുമെല്ലാം സര്‍ക്കാര്‍ ചെലുത്തുന്ന സ്വാധീനമാണ് അതിന്റെ കാരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാലരക്കോടിയോളം കേസുകള്‍ ഇന്നും രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍പോലും കുറ്റകരമായ കാലതാമസമുണ്ടാകുന്നുണ്ട് എന്നും, ഇതൊക്കെ നീതിപീഠവും ഭരണകൂടവും തമ്മില്‍ അധികാരവ്യത്യാസമില്ലെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത് എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.