പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്ന് അവശ്യവുമായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. സുരക്ഷാ സൈന്യത്തിന്‍റെ വെടിയേറ്റ് നാഗാലാന്‍ഡില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 'ഭീകരതയെ ചെറുക്കാൻ അഫ്സ്പ, പബ്ലിക് സേഫ്റ്റി ആക്ട് എന്നിവ പോലുള്ള കരിനിയമങ്ങളുടെ മറവിൽ നിരപരാധികളെ പീഡിപ്പിക്കുകയല്ല വേണ്ടത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരം നിയമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരും തനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരം നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് രാജ്യദ്രോഹിയെന്ന വിശേഷണവും തനിക്ക് ലഭിച്ചിട്ടുണ്ട്' - സ്പീക്കര്‍ രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒൻപതു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2012 മെയ് 21 ന് പ്രത്യേക സൈനികാധികാര നിയമം(AFSPA) പിൻവലിക്കണമെന്ന് ഞാൻ പാർലമെന്റിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഭീകരതയെ ചെറുക്കാൻ AFSPA, പബ്ലിക് സേഫ്റ്റി ആക്ട് എന്നിവ പോലുള്ള കരിനിയമങ്ങളുടെ മറവിൽ നിരപരാധികളെ പീഡിപ്പിക്കുകയല്ല വേണ്ടതെന്ന് പാർലിമെന്റിലെ പ്രസംഗത്തിൽ പറയുകയുണ്ടായി. കാശ്മീരിൽ ഘട്ടം ഘട്ടമായി ഈ നിയമം പിൻവലിക്കുകയും സൈനികസാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ജനങ്ങളുടെ വിശ്വാസം ആർജിക്കാനും സമാധാന പുനഃസ്ഥാപനത്തിനും സഹായിക്കുമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി അഫ്‌സ്പ എടുത്തുകളഞ്ഞ സംസ്ഥാനം (2015 ൽ) ത്രിപുര ആയിരുന്നു എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
എന്നാൽ അന്ന് ലോക്‌സഭയിലെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഒട്ടേറെ എം പിമാർ എനിക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയും ചെയ്തു. പ്രത്യേക സൈനികാധികാര നിയമം പിൻവലിക്കണമെന്ന ആവശ്യം അവരെ പ്രകോപിപ്പിച്ചു. പാർലിമെന്റിനു പുറത്തും ദേശീയ ടെലിവിഷൻ ചാനലുകളിലും ലേഖനങ്ങളിലുമെല്ലാമായി അഫ്‌സ്പ പിൻവലിക്കണമെന്ന നിലപാട് ആവർത്തിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പാർലമെന്റിനു പുറത്തും ചില മാദ്ധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലെ വലതുപക്ഷ ഐഡികളിൽ നിന്നും ശക്തമായ ആക്രമണം നേരിട്ടിട്ടുണ്ട്. AFSPA പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യദ്രോഹിയെന്ന വിശേഷണം കിട്ടിയിട്ടുണ്ട്. ഇതിൻറെ പേരിൽ ഒരു ദേശീയ ടെലിവിഷൻ ചാനലിലെ തീവ്ര വലതുപക്ഷ നിലപാടുകാരനായ ഒരു അവതാരകൻ എനിക്കെതിരെ ഉറഞ്ഞുതുള്ളിയതും ഓർക്കുകയാണ്.
ഇതെല്ലാം ഇപ്പോൾ പറയാൻ കാരണം , നാഗാലാൻഡിലെ നിരപരാധികളായ ഖനി തൊഴിലാളികളെ സൈന്യം വെടിവെച്ചുകൊന്നതിന്റെ പശ്ചാത്തലത്തിൽ AFSPA ക്കെതിരെ രാജ്യവ്യാപകമായി ഇന്ന് ഉയരുന്ന എതിർപ്പാണ്. നാഗാലാൻഡ് സർക്കാർ തന്നെ ഔദ്യോഗികമായി പ്രത്യേക സൈനികാധികാര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, AFSPA പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടവരെ എതിർത്തുവന്ന ദേശീയ മാധ്യമങ്ങളൊന്നടങ്കം ഇന്നലെ അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖപ്രസംഗമെഴുതിയിരിക്കുന്നു. നല്ലത്. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന എം പി എന്ന നിലയിൽ അന്ന് ഞാൻ പാർലമെന്റിൽ അഫ്‌സ്പക്കെതിരായി ഉയർത്തിയ വിമർശനങ്ങളെല്ലാം അനുഭവത്തിലൂടെ ശരിയാണെന്ന് അതിനെ അന്ന് അനുകൂലിച്ച പലർക്കും ഇപ്പോൾ ബോധ്യം വന്നിരിക്കുന്നു.
കാശ്മീരിലെ ശ്രീനഗറിൽ 2012 ൽ സെന്റർ ഫോർ പോളിസി അനാലിസിസ് സംഘടിപ്പിച്ച ഒരു ദ്വിദിന സെമിനാറിൽ ഞാൻ പങ്കെടുത്തപ്പോൾ പ്രത്യേക സൈനികാധികാര നിയമത്തിന്റെ മറവിൽ നിരപരാധികളായ ചെറുപ്പക്കാർക്കും ജനങ്ങൾക്കും നേരെ അഴിച്ചുവിട്ട കൊടിയ കടന്നാക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മനസ്സിലാക്കാനായി. അതിനിരയായ പലരും അവിടെ അവരുടെ അനുഭവങ്ങൾ വിശദീകരിക്കുന്നത് ഞെട്ടലോടെയാണ് കേട്ടിരുന്നത്. സൈന്യത്തിന് അമിതമായ അധികാരങ്ങൾ കൊടുക്കുന്ന ആ നിയമം മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനും നിരപരാധികളെ ക്രൂശിക്കുന്നതിനും ഉപയോഗിച്ചതായി നൂറുകണക്കിന് പരാതികളുണ്ടായി. കാശ്മീരിൽ പ്രതിഷേധക്കാർക്കു നേരെ വ്യാപകമായ വെടിവെപ്പുണ്ടാവുകയും 120 ലേറെ ചെറുപ്പക്കാർ കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 2012 മെയ് മാസത്തിൽ, AFSPA പിൻവലിക്കണം എന്ന ആവശ്യം ഞാൻ പാർലമെന്റിൽ ഉന്നയിച്ചത്. ഇപ്പോൾ നാഗാലാൻഡിൽ സൈന്യത്തിന് അങ്ങേയറ്റം നിരുത്തരവാദപരമായി പാവപ്പെട്ട ഖനി തൊഴിലാളികൾക്കു നേരെ വെടിയുണ്ടകൾ വർഷിക്കാനുള്ള ധൈര്യം വന്നത് ഈ നിയമത്തിന്റെ പിൻബലമുള്ളതുകൊണ്ട് മാത്രമാണ്. പ്രത്യേക സൈനികാധികാര നിയമത്തിനെതിരായി ഒരിക്കൽ അനുകൂലിച്ചവർ തന്നെ ഇപ്പോൾ എതിരായി രംഗത്തുവരുന്നുവെന്നുള്ളതും രാജ്യത്തിന്റെ ജനാധിപത്യ മനസ്സാക്ഷി അതിനെതിരെ ഉണരുന്നുവെന്നുള്ളതും പ്രതീക്ഷയുളവാക്കുന്നതാണ്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആധാരമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമമാണ് ഭരണകൂടം നടത്തേണ്ടത്. അതുവഴിയാണ് തീവ്രവാദത്തെയും അതിൽ പങ്കാളികളായവരെയും ഒറ്റപ്പെടുത്താനും സമാധാനം സ്ഥാപിക്കാനും കഴിയുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക