തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി അനിവാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതി നടപ്പായാല്‍ ജനങ്ങളുടെ യാത്ര ബുദ്ധിമുട്ട് കുറക്കാന്‍ സാധിക്കുമെന്നും കോടിയേരി പറഞ്ഞു. കെ റെയില്‍ നടപ്പിലായാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എത്താന്‍ നാല് മണിക്കൂര്‍ സമയം മാത്രമേ ആവശ്യമായി വരികയുള്ളു. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കെ റെയില്‍ വേണമെന്ന നിലപാടില്‍ തന്നെയാണ് ഇടതുപക്ഷം ഉറച്ചുനിൽക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ അവഗണിക്കരുതെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോഴാണ് ആശങ്കകളെ അവഗണിക്കരുതെന്ന നിലപാടുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് സി പി ഐയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയിൽ അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് അയച്ചതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപ സംസ്ഥാനം വഹിക്കുമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.