ഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെയും മധുലിക റാവത്തിന്‍റെയും സംസ്ക്കാരം ഇന്ന്. പൂര്‍ണ ബഹുമതികളോട് ഡല്‍ഹി കന്‍റോണ്‍മെന്‍റിലാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുക. കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹമെത്തിക്കുക. മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ വിദഗ്ദ പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മലയാളി സൈനികൻ എ പ്രദീപ്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്. കേണര്‍ ഹര്‍ജീന്ദര്‍ സിംഗ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, സായ് തേജ, ഹാവ് സത്പാല്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ച സംഘാംഗങ്ങള്‍.
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ബുധനാഴ്ച്ചയാണ് തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായിരുന്നു ബിപിന്‍ റാവത്ത് യാത്ര പുറപ്പെട്ടത്. വ്യോമസേനയുടെ MI 17V5 ഹെലിക്കോപ്റ്ററിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം ബംഗ്ലൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.