കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ട്ടിക്കുള്ളില്‍ വിഭാഗിയതയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മമത വ്യക്തമാക്കി. കൃഷ്ണ നഗറില്‍ നടന്ന പൊതു ചടങ്ങിലാണ് പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങളെ സംബന്ധിച്ച് അവര്‍ തുറന്നടിച്ചത്. 'അണികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന വിഭാഗീയ ചിന്താഗതിയില്‍ നേതാക്കള്‍ അസംതൃപ്തരാണ്. ആര് ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് ഞാന്‍ നോക്കില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആരെ മത്സരിപ്പിക്കണം, ആരെ മാറ്റി നിര്‍ത്തണമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഇത്തരം കാര്യങ്ങളില്‍ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാകാന്‍ പാടില്ല' - മമതാ ബാനര്‍ജി പറഞ്ഞു.
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിടെ നടക്കാനിരിക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്രയും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ശക്തമാണ്. അതിലെ അസംതൃപ്തി പരസ്യമാക്കി കൊണ്ടാണ് മഹുവയെ വേദിയിലിരുത്തി പേരെടുത്ത് പറഞ്ഞ് മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ മഹുവയെ നീക്കം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹുവ മൊയ്ത്ര പ്രതിനിധീകരിക്കുന്ന കൃഷണ നഗറിലാണ് സ്ഥാനാര്‍ത്തി നിര്‍ണയം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. നാദിയ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെല്ലാമായി മഹുവ മൊയ്ത്ര ഇടഞ്ഞ് നില്‍ക്കുകയാണ്. ഇക്കാര്യം കാണിച്ച് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതാകള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ തൃണമൂല്‍ കോണ്‍ഗ്രസ് കൃഷണ നഗറിലേക്ക് അയച്ചിരുന്നു. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ചുമതലയും മഹുവ മൊയ്ത്രക്ക് നല്‍കിയതോടു കൂടിയാണ് പാര്‍ട്ടിയില്‍ വിഭാഗിയതയും പ്രശ്നങ്ങളും ഉടലെടുത്തതെന്ന് പ്രാദേശിക നേതൃത്വം അണികളും അന്വേഷണ കമ്മീഷനെ ബോധിപ്പിച്ചു. കമ്മീഷന്‍ നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മമത ബാനര്‍ജി മഹുവ മൊയ്ത്രക്കെതിരെ തിരിഞ്ഞത്. നാദിയ ജില്ലാ പ്രസിണ്ടന്‍റ് സ്ഥാനത്തും മഹുവയെയാണ് വരുന്ന തെരഞ്ഞെടുപ്പില്‍ ഗോവയില്‍ പാര്‍ട്ടിയെ നയിക്കാന്‍ മമത ഏല്‍പ്പിച്ചിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപിച്ച് ജനങ്ങള്‍ പോസ്റ്ററുകൾ പതിക്കുന്നുവെന്ന ആരോപണം വ്യാജമാണ്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ല. ഇക്കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയും ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ടെന്നും മമതാ ബാനർജി പറഞ്ഞു.