കണ്ണൂര്‍: വഖഫ് വിവാദത്തില്‍ മുസ്ലിം ലീഗിന്‍റെ നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ലീഗ് മത സംഘടനയാണോ, അതോ രാഷ്ട്രീയ സംഘടനയാണോയെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിങ്ങളുടെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത് വഖഫ് ബോര്‍ഡാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നതുമാണ്. നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം മത സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതാണ്. വഖഫുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ തിടുക്കപ്പെട്ട് നടപ്പിലാക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുസ്ലിം മത സംഘടനകള്‍ക്ക് സര്‍ക്കാര്‍ നിലപാട് മനസിലായതുമാണ്. എന്നാല്‍ ഇക്കാര്യം മനസിലാകാത്ത പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. ഇതില്‍ നിന്നും മുസ്ലിം ലീഗ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൊതു ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം.