തിരുവനന്തപുരം കാട്ടാക്കടയിൽ മണ്ണുമാന്തി യന്ത്രം കൊണ്ട് സ്ഥലം ഉടമയെ അടിച്ചു കൊന്ന കേസിൽ 3 പ്രതികൾ കസ്റ്റഡിയിൽ . മുഖ്യപ്രതിയെ ഉൾപ്പെടെയാണ് കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഉളളവരെ തിരുവനന്തപുരം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ് പി ബി അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. മണ്ണുമാന്തി യന്ത്രത്തിലുണ്ടായിരുന്ന വിജിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമ കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ ജെസിബി-കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സംഗീതിന്‍റെ അനുവാദമില്ലാതെ സംഘം ജെസിബി-യുമായി മണ്ണെടുക്കാൻ എത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സംഗീതിനെ ജെസിബി-യുടെ കൈകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അടിയേറ്റ സംഗീതിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ അനുവാദപ്രകാരം മണ്ണെടുത്ത സംഘം, കരാർ കാലാവധി കഴിഞ്ഞതിനുശേഷവും മണ്ണെടുക്കാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്.