ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഏജന്‍റിനെ വെച്ച് ചെയ്യിക്കാനാണെങ്കില്‍ ചാന്‍സിലര്‍ കസേരയില്‍ ഇരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് പറഞ്ഞു. പലപ്പോഴും പാര്‍ട്ടിയുടെ ഇടപെടല്‍ അതിര് കടക്കുന്നുണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരുമായി ഒരു നിയമയുദ്ധത്തിനില്ലെന്നും എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് നിന്ന് കൊടുക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
'സർവകലാശാല ചട്ട പ്രകാരമാണ് ഗവർണർ ചാൻസിലർ ആകുന്നത്. എന്നാല്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. കേരളത്തിലെ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിട്ടിരിക്കുകയാണ്. ചാൻസലറുടെത് ഭരണഘടനാ പദവിയല്ല. എന്നാല്‍ ഗവർണർ ഈ ചുമതല കൂടി വഹിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. ഉന്നതപദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നു. ഇത് തിരുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഈ മാസം എട്ടാം തിയതി ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ചാന്‍സിലര്‍ പദവി ഏറ്റെടുക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം മുഖ്യമന്ത്രി നടത്തണമെന്നും അതില്‍ ഒപ്പിടാന്‍ താന്‍ തയ്യാറാണെന്നുമാണ് ഗവര്‍ണറുടെ കത്തില്‍ ഉണ്ടായിരുന്നത്. കത്തില്‍ വ്യക്തമാക്കിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഡൽഹിയിൽ വെച്ച് മാധ്യമപ്രവർത്തകരോടും ഗവർണര്‍ പറഞ്ഞത്.