പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിൽ ഏപ്രിൽ 7 നകം സംസ്ഥാനം കൊറോണ വൈറസ് മുക്തമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആര്‍) പറഞ്ഞു. 25,935 പേരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ടെന്നും 7 ദിവസത്തിനകം ആ കാലാവധി പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിലും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ ഏപ്രിൽ 7-ന് ശേഷം പുതിയ കേസുകളൊന്നും ഉണ്ടാകില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും'- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുള്ള കുടിയേറ്റക്കാര്‍ക്ക് ഓരോ വ്യക്തിക്കും 12 കിലോ അരി മാവും 500 രൂപ ധനസഹായവും താമസ സൌകര്യവും സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 'കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എത്ര കോടി രൂപ ചെലവഴിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും, ഇവിടെ മാത്രമല്ല, ഒരു സംസ്ഥാനത്തും ആരെയും പട്ടിണികിടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.