അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അവശ്യ സര്‍വീസുകള്‍ക്ക് പോലും കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കുന്നില്ലെന്നും, അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനാല്‍ മതിയായ ചികിത്സ കിട്ടാതെ ഒരു സ്ത്രീ മരിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും, തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു.
തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. തുടര്‍ന്ന്, അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍, കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി കൂർഗ് പാത. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം അതിര്‍ത്തി മൺകൂനയിട്ട് അടച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു നല്കിയതാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങൾ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികളാണ് പ്രയാസത്തിലായത്.