തിരുവനന്തപുരം: അന്തരിച്ച സംയുക്ത സൈനീക മേധാവി ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സാമൂഹിക മധ്യമത്തില്‍ പോസ്റ്റിട്ട കേരള ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ. രശ്മിതക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്വാഭാവിക നടപടിയുണ്ടാകുമെന്നും എ ജി ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. എന്നാല്‍ എത്തരത്തിലുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഗോപാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
"ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്. സൈനികര്‍ വികലാംഗരാണെന്ന് വ്യാജ അവകാശവാദം ഉന്നയിക്കുന്നു എന്നുപറഞ്ഞ, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. അതിനാല്‍ മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല" എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ സാമൂഹിക മധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു രശ്മിത രാമചന്ദ്രനെതിരെ ഉയര്‍ന്നുവന്നത്.
രശ്മിത രാമചന്ദ്രനെതിരെ വിമുക്ത ഭടന്മാരാണ് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിന് പരാതി നൽകിയത്. കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമസേനയില്‍ നിന്ന് വിരമിച്ച സര്‍ജന്‍റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്. രശ്മിത രാമചന്ദ്രന്‍റേത് മര്യദക്കെട്ട പെരുമാറ്റമാണെന്നും, ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യുന്നവരില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിയില്‍ പറയുന്നു.