മുംബൈ: ലഹരിമരുന്ന് കേസില്‍ എന്‍ സി ബി ഓഫീസില്‍ ഹാജരാകുന്നതിന് ഇളവുവേണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എല്ലാ ആഴ്ച്ചയും എന്‍ സി ബി ഓഫീസില്‍ എത്തുമ്പോള്‍ മാധ്യമ വിചാരണക്ക് ഇരയാകുകയാണെന്നും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കുമ്പോള്‍ ആയിരുന്നു അറസ്റ്റ്. ബോളിവുഡ് നടിയും ഷാറൂഖ് ഖാന്‍റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നിന്നത്. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്.