ലഖിംപൂര്‍: ലഖിംപുർ ഖേരിയിൽ നാല് കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ആയുധ നിയമ പ്രകാരം വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രത്യേക അന്വേഷണ കമ്മീഷന്‍റെ ആദ്യ അന്വേഷണത്തില്‍ ലഖിംപൂര്‍ കൂട്ടക്കൊല അപകടമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹര്‍ജി സംബന്ധിച്ചും സുപ്രീംകോടതി വിവരങ്ങള്‍ തേടിയിരുന്നു. യു പി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് വേണ്ട വിധത്തില്‍ അന്വേഷിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയ സുപ്രീം കോടതി പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്. 4 കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.