കൊച്ചി മെട്രോ കളളക്കണക്കുവെച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് അഡ്വ ഹരീഷ് വാസുദേവന്‍ ശ്രീദേവി. 2020-ല്‍ പ്രതിദിനം 4.6 ലക്ഷം പേര്‍ മെട്രോ ഉപയോഗിക്കുമെന്ന് കണക്കുണ്ടാക്കി മെട്രോ വെളുപ്പിച്ചെടുത്തെങ്കിലും സമ്പൂര്‍ണമായും സൗജന്യയാത്ര അനുവദിച്ച ദിവസംപോലും മെട്രോയില്‍ ആകെ കയറിയത് അമ്പതിനായിരം പേരാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ഒട്ടും റിയലിസ്റ്റിക്കല്ലാത്ത, ശാസ്ത്രീയ പഠനങ്ങളുണ്ടാക്കിയ കോട്ടത്താപ്പ് കണക്കാണിത്. അതിനര്‍ത്ഥം ഇനിമുതല്‍ പദ്ധതികള്‍ വേണ്ടെന്നല്ല. പഠനം കൃത്യമായിരിക്കണം. സ്വപ്‌ന പദ്ധതി എന്ന പേരില്‍ കളളക്കണക്ക് പറ്റില്ല. അറിഞ്ഞുകൊണ്ട് കളളക്കണക്ക് അംഗീകരിച്ച് കടം വാങ്ങിയ പൈസ എടുത്ത് പദ്ധതികള്‍ തുടങ്ങരുത്- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കൊച്ചി മെട്രോയുടെ പ്രവർത്തനനഷ്ടം 1000 കോടി കവിഞ്ഞെന്നു റിപ്പോർട്ട്.
സ്വകാര്യ ഏജൻസികൾ ഉണ്ടാക്കുന്ന കള്ളക്കണക്കുകൾ വെച്ചാണ് പൊതുജനത്തിന്റെ പണം എടുത്ത് കിഫ്ബി ആയാലും സർക്കാർ ആയാലും ഇത്തരം പദ്ധതികൾക്ക് നൽകുന്നത്.
2020 ൽ പ്രതിദിനം 4.6 ലക്ഷം പേർ ഉപയോഗിക്കുമെന്ന കള്ളക്കണക്ക് ഉണ്ടാക്കിയാണ് UDF സർക്കാർ മെട്രോ വെളുപ്പിച്ചു എടുത്തതും കേന്ദ്രാനുമതി വാങ്ങിച്ചതും. ഒട്ടും റിയലിസ്റ്റിക്ക് അല്ലാത്ത, ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ, ഉണ്ടാക്കിയ കോട്ടത്താപ്പ് കണക്ക് ആണത്. സമ്പൂർണമായും സൗജന്യമായി യാത്ര അനുവദിച്ച ദിവസം പോലും മെട്രോയിൽ 50,000 പേരാണ് കയറിയത് !!!
എന്നുവെച്ചാൽ, ഇനി പ്രവർത്തനനഷ്ടം ഇല്ലാതാക്കാൻ എത്ര വർഷം കഴിയേണ്ടിവരും? അതുവരെ എത്ര നൂറുകണക്കിന് കോടികൾ മുടക്കേണ്ടി വരും?
"ഇത്തരം പദ്ധതികൾക്ക് ലാഭവും നഷ്ടവും അല്ല, ദീർഘകാല ഉപയോഗമൂല്യമാണ് നോക്കേണ്ടത്" എന്ന വാദം സമ്മതിച്ചാലും അതിന്റെ പോലും ഫീസിബിലിറ്റി നോക്കുന്നത് ശാസ്ത്രീയമാവണം. നിർമ്മാണത്തിന് മുടക്കുന്ന കോടികൾ ഒക്കെ നഷ്ടമാകട്ടെ എന്നു കണക്കാക്കിയാലും പ്രവർത്തനചെലവ് ഉറപ്പാക്കാൻ കഴിയണം. ലോകത്ത് എല്ലായിടത്തും ഒരു മാസ് ട്രാൻസ്പോർട്ടേഷൻ പദ്ധതിയുടെ ഫീസിബിലിറ്റി നോക്കുന്നതിനു ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉണ്ട്. കൊച്ചി മെട്രോയുടെ കാര്യത്തിൽ പണം മുടക്കിയ സർക്കാർ ഇത് നോക്കിയോ??
ക്ഷയിച്ച തറവാട്ടിൽ പിന്നെയും കടം വാങ്ങി ഒരു ആനയെയോ ബെൻസ് കാറോ അല്ലെങ്കിൽ ആംബുലൻസോ വാങ്ങിക്കാം എന്നു പറഞ്ഞാൽ, വേണ്ടെന്ന് പറയാൻ മിക്കവാറും അംഗങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഭാവിയിൽ അത് ആവശ്യമാണ് എന്നൊക്കെ ന്യായവും പറയും. തറവാട്ടിലെ ആവശ്യത്തിനു അപ്പപ്പോൾ ടാക്സി വിളിക്കുകയല്ലേ ലാഭം എന്ന വസ്തുതാപരമായ ചോദ്യം കാരണവൻമാരുടെ തലയിൽ കയറില്ല.
ഇത്ര ആളുകൾക്ക് ആവശ്യമുണ്ട് എന്ന ഊതിപ്പെരുപ്പിച്ച കള്ളക്കണക്കിന്റെ മാത്രം ബലത്തിൽ, സ്റ്റേറ്റിന്റെ പ്രയോറിറ്റികൾ അട്ടിമറിച്ചാണ് കൊച്ചി മെട്രോയ്ക്ക് അനുമതികൾ നൽകിയത്. ഈ നഷ്ടത്തിന് കാരണം അവരാണ്. ഈ കള്ളക്കണക്ക് കണ്ടിട്ടും അതിനു അനുമതിയും പണവും നൽകിയവർ. അത് ജനങ്ങളിൽ നിന്ന് മറച്ചു വെച്ചവർ.
അതിൽ സെക്ഷൻ ക്ലർക്ക് മുതൽ മുഖ്യമന്ത്രി വരെ ഉണ്ടാകും. ആരൊക്കെ എന്നറിയാൻ ഫയലുകൾ കാണണം.
അവർക്ക് ജനങ്ങളോട് എന്ത് അക്കൗണ്ടബിലിറ്റി ഉണ്ട്? ആരൊക്കെയാണ് അവർ? ഫയൽ എടുത്താൽ അറിയാമല്ലോ. എന്തേ മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണങ്ങൾക്ക് താൽപ്പര്യമില്ല?
പദ്ധതികളേ വേണ്ടെന്നല്ല, പഠനം കൃത്യമായിരിക്കണം. 'സ്വപ്നപദ്ധതി' എന്ന പേരിൽ കള്ളക്കണക്ക് പറ്റില്ല.
ഇത്ര കോടി മുടക്കിയാൽ ഇത്ര പേർക്ക് ഇന്ന ലാഭം/മെച്ചം കിട്ടും എന്നെങ്കിലും പണം കൊടുക്കുമ്പോൾ തെളിയണം. അറിഞ്ഞുകൊണ്ട് കള്ളക്കണക്ക് അംഗീകരിച്ചു, കടം വാങ്ങിയ പൈസ എടുത്തു പദ്ധതികൾ തുടങ്ങരുത്.
Let's plan development on realistic Studies. കള്ളക്കണക്കിന്റെ പേരിൽ പൊതുപണം ധൂർത്തടിക്കാതെ ഇരിക്കാം. ശാസ്ത്രീയമായ ഫീസിബിലിറ്റി റിപ്പോർട്ടുകൾ ഇല്ലാതെ സ്വപ്നപദ്ധതികൾക്ക് പണം കൊടുത്ത ഉദ്യോഗസ്ഥരെ ബ്ലാക്ക്ലിസ്റ്റ് ചെയ്തു പുറത്താക്കാം..
എന്താ കണക്കിൽ നമുക്കൊരു ശാസ്ത്രീയത വേണ്ടേ??
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക