വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. ആദ്യമായാണ് ഒരു രാജ്യത്ത് ഒരു മഹാമാരിമൂലം ഇത്രയും പേര്‍ മരണപ്പെടുന്നത്. തിങ്കളാഴ്ചയോടെ യുഎസില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 50 ദശലക്ഷത്തിൽ എത്തിയിരുന്നു. വാക്സിന്‍ എടുക്കാത്തവരും പ്രായമായവരുമാണ് ഏറ്റവും കൂടുതല്‍ മരണത്തിനു കീഴടങ്ങിയത്. 2020-നെ അപേക്ഷിച്ച് 2021-ലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്. 650 ദിവസങ്ങള്‍ക്കു മുന്‍പാണ് അമേരിക്കയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യു എസ് ആദ്യം അംഗീകാരം നല്‍കിയ ഫൈസർ വാക്സിൻ വിതരണം ആരംഭിച്ചശേഷം ഏകദേശം മൂന്നുലക്ഷം പേരാണ് കൊവിഡിനു കീഴടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എട്ടുലക്ഷം എന്നത് ബോസ്റ്റൺ, വാഷിംഗ്ടൺ ഡിസി പോലുള്ള നഗരങ്ങളിലെ ജനസംഖ്യയെക്കാൾ കൂടുതലാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉണ്ടായതിനേക്കാള്‍ ഇരട്ടി ജീവഹാനിയാണ് കൊവിഡ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയില്‍ തന്നെയാണ് കൊവിഡ് ഏറ്റവുംവലിയ നാശനഷ്ടം ഉണ്ടാക്കിയതും. ബ്രസീലില്‍ ആറു ലക്ഷത്തിലധികവും ഇന്ത്യയില്‍ അഞ്ചുലക്ഷത്തോളവുമാണ് കൊവിഡ് മരണനിരക്ക്.