യൂണിഫോം എന്ന് പറഞ്ഞാൽ തുണിയുടെ നിറം മാത്രമായി മാറുന്ന രീതി വരട്ടെ എന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ എന്‍. പി. ആഷ്‌ലി. ആണാവട്ടെ പെണ്ണാവട്ടെ, ചുരിദാറിടേണ്ടവർ ചുരിദാറോ പാവാട ഉടുക്കേണ്ടവർ പാവാടയോ പാന്റും ഷർട്ടുമിടേണ്ടവർ അതോ മുണ്ടുടുക്കേണ്ടവർ അതോ ഉടുക്കട്ടെ. ഒപ്പം ജൻഡർ ഫ്ലൂയിഡിറ്റിയെപ്പറ്റി, ലിംഗബോധം വേഷവിധാനങ്ങളിലൂടെയും ബോധനങ്ങളിലൂടെയും സാമൂഹ്യമായി നിർമിച്ചെടുത്തതാണ് എന്നതിൽ സ്കൂൾ കുട്ടികൾക്ക് പറ്റിയ ചില ക്ലാസ്സുകളും നല്ലതാണെന്നും അദ്ദേഹം എഴുതുന്നു.
എന്‍. പി. ആഷ്‌ലിയുടെ കുറിപ്പ്:
കുറേക്കാലമായി കേരളത്തിലെ പെൺകുട്ടികളും ഇട്ടുവരുന്ന വേഷമാണ് പാന്റും ഷർട്ടും. Tomboy വിളി ഒക്കെ അവസാനിച്ചിട്ടു കാലം കുറച്ചായല്ലോ. ഇപ്പോൾ അത് യൂണിഫോമിൽ കൂടി വന്നത് സൗകര്യമായി. ആളുകളുടെ സൗകര്യം, കാലാവസ്ഥ, ഇഷ്ടം, വിശ്വാസം എന്നിവയൊക്കെ അനുസരിച്ചു ചെയ്യാൻ കഴിയേണ്ടതാണ് വസ്ത്രധാരണം. ആണാവട്ടെ പെണ്ണാവട്ടെ, ചുരിദാറിടേണ്ടവർ ചുരിദാറോ പാവാട ഉടുക്കേണ്ടവർ പാവാടയോ പാന്റും ഷർട്ടുമിടേണ്ടവർ അതോ മുണ്ടുടുക്കേണ്ടവർ അതോ ഉടുക്കട്ടെ എന്ന് പറയാം. യൂണിഫോം എന്ന് പറഞ്ഞാൽ തുണിയുടെ നിറം മാത്രമായി മാറുന്ന രീതി വരട്ടെ.
ഒപ്പം ജൻഡർ ഫ്ലൂയിഡിറ്റിയെപ്പറ്റി, ലിംഗബോധം വേഷവിധാനങ്ങളിലൂടെയും ബോധനങ്ങളിലൂടെയും സാമൂഹ്യമായി നിർമിച്ചെടുത്തതാണ് എന്നതിൽ സ്കൂൾ കുട്ടികൾക്ക് പറ്റിയ ചില ക്ലാസ്സുകളും നല്ലതാണ്.
അല്ലെങ്കിൽ ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കുക എന്നല്ലാതെ ഒറ്റ ആൺകുട്ടി പോലും സ്കർട്ടോ ടോപ്പും പൈജാമയും ധരിക്കുന്ന കാര്യം ആലോചിക്കുക പോലുമില്ല. അതവർക്ക് മോശമാണെന്നു തോന്നും. ഈ തോന്നൽ തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ജോആൻ കാതലീൻ റൗളിങ് എന്ന് മുഴുവൻ പേര് കണ്ടാൽ എഴുതിയത് സ്ത്രീ ആയതു കൊണ്ട് ആൺകുട്ടികൾ പുസ്തകം വാങ്ങില്ല എന്നതിനാൽ ജെ. കെ. റൗളിങ് എന്ന് ആണുങ്ങളുടേതെന്നു തോന്നുന്ന പേര് വെക്കേണ്ടി വന്ന ആൺകുട്ടികളുടെ മാത്രം ലോകം ആണിത്. അതും മാറേണ്ടതുണ്ടല്ലോ.