പാലക്കാട്: സജീവ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടുനിന്ന് മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയതില്‍ നിന്ന് താന്‍ പാഠം പഠിച്ചെന്നും ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്നുമാണ് ഇ ശ്രീധരന്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയം വിടുന്നു എന്ന് അതിനര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ രാഷ്ട്രീയക്കാരനായല്ല, ബ്യൂറോക്രാറ്റായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇപ്പോള്‍ വയസ് 90 ആയി. രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. തോറ്റതോടെ വലിയ നിരാശയുണ്ടായി. ഇനി രാഷ്ട്രീയത്തില്‍ ഒരു മോഹവും വെച്ചുപുലർത്തുന്നില്ല. നാടിനെ സേവിക്കാന്‍ രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. നിലവില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി 3 ട്രസ്റ്റുകളുണ്ട്'- ഇ ശ്രീധരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയെയും ഇ ശ്രീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ കേരളത്തിന് ഗുണകരമല്ലെന്നും പറഞ്ഞ സമയത്തിനുളളില്‍ പദ്ധതി തീര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വീരവാദങ്ങളും വാഗ്ദാനങ്ങളും നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. പദ്ധതി ആവശ്യമുളളതുതന്നെയാണ്. പക്ഷേ, ശരിയായ പഠനം നടത്തി, അതിനുളള മുഴുവന്‍ പണവും കണ്ടെത്തി, സാങ്കേതികമായ എല്ലാ വശങ്ങളും പരിശോധിച്ച്, പ്രാപ്തരായ ആളുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുളളുവെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ശ്രീധരനെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലാകെ ബിജെപിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം വിജയിക്കുമെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. പ്രചാരണസമയത്തെ ശ്രീധരന്റെ പ്രസ്താവനകളും വോട്ടെണ്ണുന്നതിനുമുന്‍പേ എം എല്‍ എ ഓഫീസ് തുറന്നതുമെല്ലാം വലിയ വാർത്തകളായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തില്‍ വരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു അദ്ദേഹം. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് ആകെ ഉണ്ടായിരുന്ന ഏക സീറ്റ് പോലും നഷ്ടപ്പെട്ടതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ മറുപടി പറഞ്ഞിരുന്നില്ല. പിന്നീട് കേരളത്തിലെ മൊത്തം തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്‍കാന്‍ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതും ശ്രീധരനോടായിരുന്നു.