ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അജയ് മിശ്ര ക്രിമിനലാണെന്നും അയാളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അജയ് മിശ്രക്ക് പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധി ലഖിംപൂര്‍ വിഷയം സംസാരിക്കുന്നതിനിടെ നിരവധി തവണയാണ് സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടത്.
'ലഖിംപൂരില്‍ കര്‍ഷകരുടെ കൊലപാതകമാണ് നടന്നത്. അതില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്ക് പങ്കുണ്ട്. അദ്ദേഹം കര്‍ഷകരോട് ദ്രോഹം ചെയ്തിരിക്കുന്നു. കര്‍ഷകരെ കൊല്ലാന്‍ ഗൂഢാലോചന ചെയ്തതില്‍ ഒരാള്‍ അജയ് മിശ്രയാണ്. അയാള്‍ക്ക് ശിക്ഷ ലഭിക്കണം. ഈ വിഷയം സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് അനുവദിക്കൂ എന്നാണ് പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിച്ച സ്പീക്കറോട് രാഹുല്‍ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്. 4 കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.