തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാത്തതിന് ശശി തരൂര്‍ എംപിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. അച്ചടക്കം ശശി തരൂരിനും ബാധകമാണ്. അതറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കും എന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞത്. ശശി തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുളള ഗൂഢതന്ത്രമാണ്. കെ റെയില്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത പദ്ധതിയാണെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണം- മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
'കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും കെ റെയിലിനെ എതിര്‍ക്കുമ്പോള്‍ തരൂര്‍ മാത്രം പഠിച്ചിട്ട് പറയാമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനു തുല്യമാണ്. അദ്ദേഹം ലോകപ്രശസ്തനായ രാഷ്ട്രീയ തന്ത്രജ്ഞനോ, പ്രാസംഗികനോ എഴുത്തുകാരനോ ഒക്കെ ആയിരിക്കാം. പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അച്ചടക്കം അദ്ദേഹം പഠിക്കണം. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് ജയിച്ച ആളല്ലേ, അദ്ദേഹം ഒരിക്കലും കെ റെയിലിനെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തെ അനുകൂലിച്ചയാളാണ് ശശി തരൂര്‍- മുല്ലപ്പളളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലെന്നും കെ റെയില്‍ പോലുള്ള വലിയ തുക മുടക്കിയുള്ള പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ്യക്തകള്‍ക്ക് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.