മോദി സർക്കാർ പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി വിവാഹപ്രായം 21 ആക്കാന്‍ തീരുമാനിച്ചുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന. തീരുമാനത്തെ പിന്തുണക്കുന്നതിന് മുന്‍പ് അടിസ്ഥാനപരമായ ചില സംശങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.
കെ. കെ. ഷാഹിന ഉന്നയിക്കുന്ന ചോദ്യങ്ങള്‍:
ഇപ്പോഴത്തെ നിലക്ക് പതിനെട്ട് വയസ്സിന് താഴെ ഉള്ള പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. അത് റേപ്പ് ആയാണ് കണക്കാക്കുക. വിവാഹപ്രായം 21 ആക്കുമ്പോൾ, പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ?
പെൺകുട്ടികൾ മാതാപിതാക്കളുടെ തടവറയിൽ കഴിയുന്നത് 18 വർഷം എന്നതിൽ നിന്ന് 21 വർഷമായി ഉയർത്തി എന്നതാണോ ഇപ്പോൾ സംഭവിച്ചത് ?
പത്തൊൻപതോ ഇരുപതോ വയസ്സുള്ള പെൺകുട്ടിക്ക് (അഥവാ പതിനെട്ട് വയസ്സ് പൂർത്തിയായാൽ) ഒറ്റക്കോ തങ്ങൾക്ക് താല്പര്യമുള്ളവരുടെ കൂടെയോ ജീവിക്കാനുള്ള അവകാശം ഇപ്പോൾ നില നിൽക്കുന്നുണ്ടല്ലോ ? അത് ഇല്ലാതാവുമോ ?
പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടക്കുള്ള പെൺകുട്ടികൾക്ക് അവരുടെ കാമുകന്റെ കൂടെ ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കാമോ? വിവാഹം കഴിക്കാനല്ലേ തടസ്സം ഉണ്ടാകേണ്ടതുള്ളൂ?
അങ്ങനെ ഒരു പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല' എന്ന് പറഞ്ഞ് തിരിച്ചു മാതാപിതാക്കളുടെ കൂടെ അയക്കുമോ കോടതികൾ ?
ഇതിനൊക്കെ ഒരു സമാധാനം ഉണ്ടായിട്ട് വേണം പിന്തുണക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ. അല്ലാതെ മോഡി സർക്കാർ പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി തീരുമാനം എടുത്തു കളയും എന്ന് ഒറ്റയടിക്ക് കയറി അങ്ങ് വിശ്വസിക്കാൻ മാത്രം ചൂട് വെള്ളം കണ്ടിട്ടേ ഇല്ലാത്ത പൂച്ച അല്ല ഞാൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക