തിരുവനന്തപുരം: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്‍റെ അമ്മ അനുപമ. കുഞ്ഞിനെ ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി കൂട്ടുനിന്നു എന്നാണ് അനുപമയുടെ ആരോപണം. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഉണ്ടെന്ന് പൊതുസമൂഹത്തിനോട് കളവ് പറഞ്ഞ മന്ത്രി രാജിവെച്ച് പുറത്ത് പോകണമെന്നും അനുപമ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്. എന്നാല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് കുട്ടികളെ ദത്ത് നല്‍കുകയാണെന്നും അനുപമ ആരോപിച്ചു.
ശാസ്ത്രീയമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ മുതല്‍ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളിലും അട്ടിമറിയാണ് നടക്കുന്നത്. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇതുവരെ തന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അനുപമ പറഞ്ഞു. കേസ് അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഉള്‍പ്പെട്ടത് കൊണ്ടാകാം റിപ്പോര്‍ട്ട് മൂടിവേക്കുന്നതെന്നും അനുപമ അഭിപ്രായപ്പെട്ടു.