ആലപ്പുഴയിലെ എസ് ടി പി ഐ, ബി ജെപി നേതാക്കളുടെ കൊലപാതകത്തിനുപിന്നാലെ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്പില്‍. ആര്‍ എസ് എസ്- എസ് ടി പി ഐ ഗുണ്ടാസംഘങ്ങള്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തുടര്‍ച്ച ക്രിമിനലുകള്‍ക്ക് എന്തും ചെയ്യാനുളള ലൈസന്‍സായി മാറിയിരിക്കുകയാണെന്നെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയധികം രാഷ്ട്രീയക്കൊലപാതകങ്ങളുണ്ടായിട്ടും കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണെന്നും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുനസ്ഥാപിക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം. നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു. ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു. ഡിസംബർ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്ന് കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു. ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു . അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു.
RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക