തിരുവനന്തപുരം: ആലപ്പുഴ ഇരട്ടകൊലപാതകത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശനനിയന്ത്രണവുമായി പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പരിശോധനയുണ്ടായിരിക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതോടൊപ്പം രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും ഡി ജി പി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് 24 മണിക്കൂറിനിടയില്‍ അഭിഭാഷകരായ രണ്ട് സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരേയാണ് അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനോടനുബന്ധിച്ച് ജില്ലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കളക്ടർ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണെന്നും രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്നും ബിജെപി നേതാക്കളുടെ ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ സര്‍വകക്ഷി യോഗത്തിന് എത്തില്ലെന്ന് അറിയിച്ചതോടെ മീറ്റിംഗ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.