തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. കുട്ടിയുടെ മൗലികാവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കാവുന്നതിന്റെ പരമാവധി ശിക്ഷ നല്‍കിക്കഴിഞ്ഞെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
അതേസമയം, സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കുട്ടി കരഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ കോടതി, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്ന് ചോദിച്ചു. സാക്ഷിമൊഴികളില്‍ നിന്ന് കുട്ടി കരയുന്നുണ്ടായിരുന്നു എന്നത് വ്യക്തമാണ്. എന്നിട്ടും എന്തിനാണ് സര്‍ക്കാര്‍ അത്തരത്തിലൊരു സംഭവമേ നടന്നിട്ടില്ലെന്ന തരത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവു എന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തളളിയ കോടതി കേസ് ഡിസംബർ 22-ലേക്ക് മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഷയത്തില്‍ നേരത്തെയും ഹൈക്കോടതി പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പേടിച്ച് കരഞ്ഞുപോയ പെണ്‍കുട്ടിയെ പൊലീസുകാരി ആശ്വസിപ്പിക്കണമായിരുന്നെന്നാണ് കോടതി അന്ന് പറഞ്ഞത്. പൊലീസ് കുട്ടിയോട് ക്ഷമ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുളളു എന്നും കാക്കിയിട്ടതിന്റെ അഹങ്കാരം അതിന് അനുവദിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഓഗസ്റ്റ് 27-നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പി സി രജിത മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്തത്. ഐ എസ് ആര്‍ ഒയുടെ വാഹനം കാണാന്‍ പോയി തിരിച്ചുവരുന്നതുവഴിയാണ് പൊലീസ് തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും തടഞ്ഞുനിര്‍ത്തിയത്. ജയചന്ദ്രന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടു എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പൊലീസ് വാഹനത്തിനകത്തുനിന്ന് തന്നെ ലഭിക്കുകയായിരുന്നു.