മുംബൈ: സംഘപരിവാറിന്റെ ശക്തമായ ഭീഷണികള്‍ക്കിടയില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് പരിപാടി അവതരിപ്പിക്കാന്‍ വേദിയൊരുക്കി കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എ ഐ പി സി) സംഘടിപ്പിച്ച ഷോയിലാണ് മുനവ്വര്‍ പരിപാടി അവതരിപ്പിച്ചത്. ബിജെപി സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമുളള ആദ്യത്തെ പരിപാടിയാണ് മുംബൈയില്‍ നടന്നത്.
'ഞങ്ങള്‍ ഇന്നലെ മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്കായി മുംബൈയില്‍ വേദിയൊരുക്കി. ഭരണഘടനയെ മാനിച്ചും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിച്ചും നില്‍ക്കുന്നിടത്തോളം കലാകാരന്മാര്‍ അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മറ്റുളളവരോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം എന്നാല്‍ നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്' - എ ഐ പി സി ട്വീറ്റ് ചെയ്തു. തന്നെ പിന്തുണച്ചതിന് മുംബൈ പൊലീസിനും കോണ്‍ഗ്രസിനും മുനവ്വര്‍ ഫാറൂഖി നന്ദി അറിയിച്ചു. പരിപാടി അവതരിപ്പിക്കാന്‍ മുനവ്വറിന് പിന്തുണ നല്‍കിയതിന് കോണ്‍ഗ്രസ് യൂണിറ്റിനെ നടി പൂജാ ഭട്ടും ശശി തരൂരുമുള്‍പ്പെടുയുളളവര്‍ അഭിനന്ദിച്ചു.
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ സമിതിയുടെ ഭീഷണിയെത്തുടര്‍ന്ന് ബംഗളുരു പൊലീസ് മുനവ്വറിന്റെ പരിപാടി റദ്ദാക്കിയിരുന്നു. ഒക്ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊക്കെയാണ് കരിയർ അവസാനിപ്പിക്കുന്നതായി മുനവ്വർ പ്രഖ്യാപിക്കാൻ കാരണം. 'വിദ്വേഷം ജയിച്ചു. കലാകാരന്‍ തോറ്റു, എനിക്കുമതിയായി. വിട എന്നായിരുന്നു മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്.
കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് മുനവ്വറിന് പിന്തുണയുമായി രംഗത്തെത്തിയത്. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്രത്തെ പല രീതിയിലും തടയുന്നുണ്ട്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ വേദി തടയുന്നത് അല്‍പ്പത്തരമാണ് എന്ന് ശശി തരൂര്‍ എംപി പറഞ്ഞു.