ബാംഗ്ലൂര്‍: നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന ബില്ല് കര്‍ണാടക ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയില്‍ ബില്ല് പാസാകും. ബില്ല് പാസായാല്‍ മതപരിവര്‍ത്തന നിയമം അനുസരിച്ച് മതം മാറാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ കോണ്‍ഗ്രസും ജെ ഡി എസും ശക്തമായ വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. ബില്ല് അവതരണത്തിന് ഇന്നലെയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സര്‍ക്കാറിന്‍റെ പുതിയ നിയമത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ബില്ല് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയില്ല. നിയമം അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റം ശിക്ഷാപരിധിയില്‍ ഉള്‍പ്പെടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്‍റെയും ഹൈന്ദവ സമൂഹത്തിന്‍റെയും നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിക്ക് ഒരുങ്ങിയത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു. പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റാരോപിതനാണ്.
വിവാഹം കഴിക്കുവാന്‍ വേണ്ടി മതം മാറ്റിയാലും പത്ത് വര്‍ഷം വരെ ശിക്ഷയുണ്ടാകും. നിര്‍ബന്ധിച്ചുള്ള മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും കളക്ടറെ വിവരം രേഖാമൂലം അറിയിക്കണം. അതോടൊപ്പം, മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും വിവാഹത്തിന് നിയമസാധുത ഉണ്ടാവുക.