തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും കെ റെയില്‍ പദ്ധതിയിലെ ശശി തരൂരിന്‍റെ നിലപാടിനെയും വിമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. വിശ്വപൗരന്‍ ആണെങ്കിലും ശശി തരൂര്‍ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കൊലക്കേസില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ആണ് കൂടെ നിന്നതെന്നും സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്. എന്നാല്‍ അദ്ദേഹം പറയുന്നത് നിവേദനം വായിച്ചില്ലെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നുമാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. തിരുവനന്തപുരത്തെ മാത്രം ബാധിക്കുന്ന കാര്യം ആണെങ്കില്‍ തരൂരിന് അങ്ങനെയൊരു തീരുമാനം എടുക്കാം ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. എന്നാല്‍ ഇക്കാര്യം അങ്ങനെയല്ല. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കേണ്ടത് കേരളത്തിന്‍റെ മുഴുവന്‍ ആവശ്യമാണ്" - രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന് അര്‍ഥമില്ലെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ്യക്തകള്‍ക്ക് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നുമാണ് കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത്. കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. എല്ലാ തരം ബിസിനസ് സംഭരങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നത് കേരളത്തിന് വളരെ ഗുണപ്രദമാകുമെന്നും തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടന ചടങ്ങില്‍ വെച്ചും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.