ശ്രീനഗര്‍: അടച്ചിട്ട പള്ളി വീണ്ടും കുർബാനകള്‍ക്കായി തുറക്കാന്‍ ക്രിസ്മസിനെക്കാൾ നല്ലൊരു സമയമില്ല. 125 വര്‍ഷം പഴക്കമുള്ള ഒരു പള്ളിക്ക് സ്ഥിതിചെയ്യാന്‍ ശ്രീനഗറിലെ ദാല്‍ തടാകക്കരയെക്കാള്‍ മികച്ചൊരു സ്ഥലവുമില്ല. 1896-ലാണ് ബ്രിട്ടീഷുകാര്‍ ശ്രീനഗറില്‍ സെന്റ് ലൂക്കാ പള്ളി നിർമ്മിച്ചത്. കശ്മീരില്‍ ആധുനിക അലോപ്പതി ചികിത്സാരീതിക്ക് തുടക്കം കുറിച്ച ഡോക്ടര്‍ സഹോദരന്മായ ഏണസ്റ്റ് നെവും, ആർതർ നെവുമാണ് അതിന് ചുക്കാന്‍ പിടിച്ചത്. കശ്മീരിൽ പകർച്ചവ്യാധി കത്തിപ്പടര്‍ന്ന ആയിരത്തി എണ്ണൂറ്റി എണ്‍പതുകളുടെ അവസാനത്തില്‍ ദൈവദൂതരെപ്പോലെയായിരുന്നു ഡോക്ടര്‍ സഹോദരങ്ങളുടെ രംഗപ്രവേശം. അവരാണ് ആദ്യമായി വാക്സിന്‍ നല്‍കി തുടങ്ങിയത്. 1874-ൽ കശ്മീരില്‍ ആദ്യമായി 'കശ്മീർ മിഷൻ ആശുപത്രി' എന്ന പേരില്‍ ആധുനിക ചികിത്സാ കേന്ദ്രം ആരംഭിച്ചതും അവരാണ്.
അക്കാലത്ത് ശ്രീനഗറില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം വളരെ വിരളമായിരുന്നു. എന്നാല്‍ ഡോക്ടര്‍ സഹോദരന്മാരുടെ സല്‍സ്വഭാവത്തിലും ദയാവായ്പ്പിലും ആകൃഷ്ടരായ മുസ്ലിം സമൂഹം അവര്‍ക്ക് ദേവാലയം നിര്‍മ്മിക്കാനുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. കൊളോണിയൽ ഇന്ത്യയിലെ കെട്ടിടങ്ങളുടെ അതേ മാതൃകയിലാണ് ഈ ദേവാലയവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊളോണിയല്‍ ചാരുതയിലുള്ള കൊത്തുപണികളാല്‍ സമ്പന്നമായിരുന്നു അതിന്‍റെ ചുവരുകള്‍. 1896 ഡിസംബർ 12-ന് ലാഹോർ ബിഷപ്പാണ് ദേവാലയം വിശ്വാസികള്‍ക്ക് സമർപ്പിച്ചത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബ്രിജിഡ് കീനൻ തന്റെ 'ട്രാവൽസ് ഇൻ കാശ്മീർ: എ പോപ്പുലർ ഹിസ്റ്ററി ഓഫ് ഇറ്റ്സ് പീപ്പിൾ, പ്ലെയ്‌സസ് ആൻഡ് ക്രാഫ്റ്റ്സ്' എന്ന പുസ്തകത്തിൽ ഈ ദേവാലയത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിൽ നിർമ്മിച്ച മൂന്ന് ആംഗ്ലോ പള്ളികളില്‍ ശ്രീനഗറിലെ രണ്ടെണ്ണവും ഗുൽമാർഗിലെ ഒരു ചെറിയ പള്ളിയും വേനൽക്കാല സന്ദർശകർക്കായി തുറന്നുനല്‍കിയിരുന്നുവെന്നും ബ്രിജിഡ് കീനൻ തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1986 വരെ പള്ളി വിശ്വാസികള്‍ക്കായി തുറന്നിരുന്നു. എല്ലാ ദിവസവും രാവിലെ പ്രാർത്ഥനകൾ നടന്നിരുന്നു. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ബ്രിട്ടീഷ് പുരോഹിതനും ലഭ്യമായിരുന്നു. എന്നാല്‍ 1990 കളോടെ കശ്മീര്‍ സംഘര്‍ഷഭരിതമാകാന്‍ തുടങ്ങി. 1987-ല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും കശ്മീരികളുടെ ജനകീയാഭിലാഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തതോടെ പാക് കേന്ദ്രിത തീവ്രവാദി സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ സ്വാധീനമുണ്ടാക്കിത്തുടങ്ങി. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ജനജീവിതം താറുമാറാക്കി. അതോടെ സെന്റ് ലൂക്ക്സ് ദേവാലയം അടച്ചുപൂട്ടേണ്ടി വന്നു.
എന്നാലിപ്പോള്‍, ജമ്മു കാശ്മീരിലെ ടൂറിസം വകുപ്പിന്‍റെ 'സ്മാർട്ട് സിറ്റി മിഷന്‍' എന്ന ചരിത്രപരമായ കെട്ടിടങ്ങളെ പുനര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുകയാണ് ഈ ദേവാലയം. ഇതിന്‍റെ ഭാഗമായി നവീകരണ പ്രവര്‍ത്തികള്‍ കഴിഞ്ഞ വർഷം ഏപ്രിലിൽതന്നെ ആരംഭിച്ചിരുന്നു. ഏകദേശം 70 ലക്ഷം രൂപയാണ് നവീകരണ ചെലവ്. പണി പൂർത്തിയായി വരുന്നതിനാൽ ക്രിസ്മസ് രാവില്‍ പ്രാർത്ഥനകൾക്കായി പള്ളി വീണ്ടും തുറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.