തിരുവനന്തപുരം: കൊവിഡിന്‍റെ മറവില്‍ ആരോഗ്യ വകുപ്പ് അഴിമതി നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ കെ. കെ. ശൈലജ ടീച്ചര്‍. മൂന്നിരട്ടി വില കൊടുത്ത് പി പി ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം. മാർക്കറ്റിൽ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്ത് ആരോഗ്യവകുപ്പ് ഇത്തരമൊരു നടപടി കൈകൊണ്ടതില്‍ യാതൊരുകുഴപ്പവുമില്ല എന്നാണ് ശൈലജ പറഞ്ഞത്.
"കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. കൊവിഡിന്‍റെ തുടക്ക സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷാ സാധനങ്ങള്‍ ലഭിക്കാനില്ലായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ദുരന്തസമയത്ത് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പിന്നീട് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പി പി ഇ കിറ്റ് നിര്‍മ്മിക്കാന്‍ പല രാജ്യങ്ങളും തയ്യാറാവുക ആയിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ക്കറ്റില്‍ 500 രൂപക്ക് പി പി ഇ കിറ്റ് ലഭിക്കാന്‍ ലഭ്യമായത്. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണം. അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്" - കെ കെ ശൈലജ പറഞ്ഞു. കൊവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുൻ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നടപടികളൊഴിവാക്കി 300 കോടി രൂപയാണ് നൽകിയെന്നും പൊതുവിപണിയിൽ 350- 500 രൂപ വിലയുള്ള പി പി ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ 950 രൂപ വിലയുള്ള ഇൻഫ്രാറെഡ് തെർമോമീറ്റർ 5000 രൂപ നിരക്കിൽ വാങ്ങിയതിന്റെ തെളിവുകളും പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. ആരോഗ്യപ്രവർത്തകരുടെ ശമ്പളം നൽകാതെയും, ഉള്ള ശമ്പളം വെട്ടിക്കുറച്ചുമാണ് ഇത്രയും തുക അനാവശ്യമായി ചിലവഴിച്ചത്. ഇത് അഴിമതിയല്ലാതെ മറ്റെന്താണ് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ചോദിച്ചത്.