കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക തകർച്ച കിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും 24 ദശലക്ഷം ആളുകളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് റിപ്പോർട്ട്.
'എല്ലാ രാജ്യങ്ങളിലും കാര്യമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. വ്യവസായങ്ങളെ ആശ്രയിക്കുന്നവരേയാണു ഏറ്റവും കൂടുതല്‍ ബാധിക്കുക. വിയറ്റ്നാമിലെയും കംബോഡിയയിലെയും ഉൽപാദന മേഖലയും, തായ്‌ലൻഡിലെയും പസഫിക് ദ്വീപുകളിലെയും ടൂറിസം മേഖലയും താറുമാറാകും' - റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ 25 ദശലക്ഷം പേർ ഉൾപ്പെടെ 35 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ ആയേക്കുമെന്ന് ബാങ്ക് പ്രവചിക്കുന്നു.
വികസ്വര കിഴക്കൻ ഏഷ്യ, പസഫിക് മേഖലയിലെ വളർച്ചാനിരക്ക് ഈ വർഷം 2.1 ശതമാനമായി കുറയുമെന്നാണ് മറ്റൊരു പ്രവചനം. ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണ ഫാക്ടറികൾ എന്നിവ വികസിപ്പിക്കുന്നതിൽ നിക്ഷേപം നടത്തണമെന്നും രോഗികളെ സഹായിക്കുന്നതിനും ജീവനക്കാരെ സഹായിക്കുന്നതിനുമായി പ്രത്യേക പാക്കേജ് വേണമെന്നും ലോക ബാങ്ക് നിര്‍ദേശിക്കുന്നു.