പാലക്കാട്: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച അട്ടപ്പാടി ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന പ്രഭുദാസിനെതിരെ അന്വേഷണം. ആശുപത്രിയില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശിശുമരണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ആശുപത്രി സന്ദര്‍ശനത്തിന് തൊട്ടുപുറകെ ആയിരുന്നു വിമര്‍ശനം.
മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു എന്നും അതാണ് തനിക്കെതിരായ മന്ത്രിയുടെ നീക്കത്തിന് പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് പറഞ്ഞിരുന്നു. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ പരസ്യവിമർശനമുന്നയിച്ചതോടെ അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
അതേസമയം, അട്ടപ്പാടിയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്ക്കാരവും നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും പ്രഭുദാസ് പറയുന്നു. അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായും തെളിവ് നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എനിക്ക് എതിരെ പരാതി നല്‍കിയവര്‍ തെളിവുകള്‍ ഹാജരാക്കണം. ഞാനും എന്‍റെ പക്കലുള്ള തെളിവുകള്‍ ഹാജരാക്കാം. അട്ടപ്പാടിയിലെ ആശുപത്രി നന്നാക്കിയതിന്‍റെ പേരില്‍ എന്തെങ്കിലും ശിക്ഷ കിട്ടുന്നുവെങ്കില്‍ ആയിക്കോട്ടെയെന്നും ഡോക്ടര്‍ പ്രഭുദാസ് പറഞ്ഞു.