'വാപ്പയെ അടിക്കാന്‍ തുടങ്ങിയതോടെ ഷോക്കായിപ്പോയി, അവര്‍ ഒത്തിരി മോശമായി സംസാരിച്ചു. വാപ്പയെ അടിക്കല്ലേ എന്നുപറഞ്ഞപ്പോള്‍ എന്നെയും അടിച്ചു'- കഴിഞ്ഞദിവസം രാത്രി പോത്തന്‍കോട്ട് ഗുണ്ടാ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കുകളാണിത്. ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളും അമര്‍ച്ച ചെയ്യാന്‍ പോലീസിന്റെ 'കാവല്‍' പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായത്.
'അവര്‍ വണ്ടി പിന്നിലോട്ടെടുക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. ആദ്യം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാഹനത്തില്‍നിന്നിറങ്ങിവന്ന് മര്‍ദിച്ചു. എന്നെ അടിക്കല്ലേയെന്ന് പറഞ്ഞ മകളെയും ഉപദ്രവിച്ചു. എന്നെ അടിക്കല്ലേയെന്ന് മകള്‍ കരഞ്ഞുപറയുന്നുണ്ടായിരുന്നു. അപ്പോള്‍ അവളെയും മര്‍ദ്ദിച്ചു. അതാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്' - മുഹമ്മദ്ഷാ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ആ സമയം നല്ല ട്രാഫിക്കുണ്ടായിരുന്നു. നോര്‍മലായിട്ടാണ് ഞങ്ങള്‍ റോഡിലൂടെ പോയിരുന്നത്. ആര്‍ക്കും പ്രകോപനമുണ്ടാകുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, ഒത്തിരിമോശമായാണ് അവര്‍ സംസാരിച്ചത്. വാപ്പയെ അടിച്ചു. പിന്നീട് എന്റെ സൈഡിലേക്ക് വന്ന് മുടിക്കുത്ത് പിടിച്ച് എന്നേയും അടിച്ചു. നീതി ലഭിക്കുംവരെ ഞങ്ങള്‍ മുന്നോട്ടു പോകും. ഇനിയാര്‍ക്കും ഇങ്ങനെയൊരു ദുരിതം ഉണ്ടാകരുത്' എന്നാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി പ്രതികരിച്ചത്.
ബുധനാഴ്ച്ച രാത്രി 8.30 നാണ് സംഭവം. ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്തുവിട്ട് മുഹമ്മദ്ഷായും മകളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോത്തൻകോട് ജംക്‌ഷനു സമീപം ഗതാഗതക്കുരുക്കുള്ള സമയം. ഗുണ്ടാസംഘം സകല റോഡ് നിയമങ്ങളും ലംഘിച്ച് വാഹനവുമായി നീങ്ങാന്‍ ശ്രമിക്കുന്നു. അതിനിടെയാണ് മുഹമ്മദ്‌ഷാ കാറുമായി വരുന്നത്. ക്ഷുഭിതരായ ഗുണ്ടകള്‍ അവരുടെ കാര്‍ കുറുകെയിട്ട്. ഷായേയും മകളേയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.