സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച് മലയാള സിനിമയ്‌ക്ക് ദേശീയതലത്തിൽത്തന്നെ കൃത്യമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്ത സംവിധായകനായിരുന്നു കെ എസ് സേതുമാധവൻ. കാമ്പുള്ള കഥകള്‍ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഭാവുകത്വത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകളി’ലൂടെ മമ്മൂട്ടിയെന്ന മഹാനടനെ മലയാളത്തിനു പരിചയപ്പെടുത്തിത്തന്നതും, 'കന്യാകുമാരി'യിലൂടെ ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.
മുൻ മുഖ്യമന്ത്രി ഇ എം എസിനെയും സേതുമാധവന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ (1967) എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി തന്നെയാണ് ഇ എം എസ് അഭിനയിച്ചത്. മുഖ്യമന്ത്രിയുടെ ഒരു പ്രഭാഷണമായിരുന്നു അത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക മുറിയില്‍ വെച്ചു തന്നെയാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. 'മലയാള സാഹിത്യത്തിന്‍റെ അസ്തിവാരത്തിലാണ് കെ. എസ്. സേതുമാധവന്‍ തന്‍റെ ചലചിത്ര ഗോപുരങ്ങള്‍ പണിതുയര്‍ത്തിരിക്കുന്നത്' എന്നാണ് കെ. എസ്. സേതുമാധവന്‍-സിനിമ: കലയും ജീവിതവും എന്ന പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി. കെ. ശ്രീനിവാസന്‍ എഴുതിയത്. അത് അക്ഷരംപ്രതി ശെരിയുമാണ്. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ് കെ. എസ്. സേതുമാധവന്‍. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനല്‍കിനാവുകള്‍, ഓടയില്‍ നിന്ന്, സ്ഥാനാര്‍ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയവ അതില്‍ ചിലതുമാത്രം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജ്ഞാനസുന്ദരി'യാണ് കെ എസ് സേതുമാധവന്റെ ആദ്യ മലയാള സിനിമ. 'വീരവിജയ' എന്ന സിംഹളീസ് ചിത്രത്തിലൂടെ 1960ലാണ് കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. മറുപക്കം എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് നേടി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആരംഭിച്ച 1969ല്‍ മികച്ച രണ്ടാമത്തെ ചിത്രം (അടിമകള്‍), 1970ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (അരനാഴിക നേരം), 1971ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (കരകാണാക്കടല്‍), 1972ല്‍ മികച്ച ചിത്രം, സംവിധായകന്‍ (പണിതീരാത്ത വീട്), 1974ല്‍ മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി) 1980ല്‍ മികച്ച ചിത്രം, സംവിധായകന്‍ (ഓപ്പോള്‍) എന്നീ അംഗീകാരങ്ങള്‍ മാത്രം മതി മലയാള സിനിമാ ചരിത്രത്തില്‍ കെ. എസ്. സേതുമാധവന്‍റെ സ്ഥാനം എന്തെന്ന് മനസിലാക്കാന്‍. 1991ല്‍ എംടിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്‌ത ‘വേനല്‍ക്കിനാവു’കളാണ് അവസാന മലയാള ചിത്രം.