കോഴിക്കോട് തിക്കോടിയിൽ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണം നടത്തിയ സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ കുടുംബം. കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടും മരിച്ച പ്രതി നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ മഹത്വവല്‍ക്കരിച്ചുകൊണ്ടും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയത് എന്നുമാണ് പ്രധാന പ്രചാരണം. നന്ദകുമാറിന്റെ സുഹൃത്തുക്കളാണ് അതിനു ചുക്കാന്‍ പിടിക്കുന്നതെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്. കൂടാതെ, നന്ദകുമാറും അയാളുടെ ബന്ധുക്കളും കൃഷ്ണപ്രിയയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും മറ്റുള്ളവരോട് മിണ്ടാൻ പോലും സമ്മതിച്ചിരുന്നില്ലെന്നും കൃഷ്ണ പ്രിയയുടെ ബന്ധുക്കൾ പറയുന്നു. മകളെ തീ കൊളുത്തി കൊന്നിട്ടും നിങ്ങളുടെ കലി തീര്‍ന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു.
തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ചാണ് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദകുമാറും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍പോലും അധികാരത്തോടെ ഇടപെടാന്‍ തുടങ്ങി. പ്രിയ മുടി കെട്ടുന്ന രീതിയില്‍ പോലും അയാള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നു. ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ എന്നുള്ള പ്രതിയുടെ നിബന്ധനകള്‍ കൃഷ്ണപ്രിയ എതിര്‍ത്തതോടെ അയാള്‍ ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി.
ഒരു ദിവസം കൃഷ്ണപ്രിയ ജോലിക്ക് പോവുന്നതിനിടെ നന്ദകുമാര്‍ അവളുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയി. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രണ്ടു ദിവസത്തിനുശേഷം പ്രതി പറഞ്ഞതുപോലെ ചെയ്യുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക