തിരുവനന്തപുരം: ഓഡിയോ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ നടക്കുന്ന അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബിലൂടെ പ്രചരിപ്പിക്കപ്പെടുന്നതായി സൈബർ പൊലീസ്. നിലവില്‍ ഇത്തരത്തില്‍ അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. ഇത്തരം ചര്‍ച്ചകളുടെ മോഡറേറ്റര്‍മാരുടെ പ്രൊഫൈലുകള്‍ കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്.
ക്ലബ് ഹൗസിലെ ഓപ്പണ്‍ റൂമുകളില്‍ അര്‍ദ്ധരാത്രിയോടെയാണ് അശ്ലീല ചര്‍ച്ചകള്‍ നടക്കുക. ഈ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുന്നവരുടെ പ്രൊഫൈലും വിവരങ്ങളും വ്യാജമായിരിക്കും. ഇത്തരം അശ്ലീല ചര്‍ച്ചകള്‍ കേള്‍ക്കാന്‍ നൂറുകണക്കിന് അക്കൗണ്ടുകളാണ് ഓരോ റൂമുകളിലുമുണ്ടാവുന്നത്. ഈ റൂമുകളിലുളള ആളുകളെ പ്രൊഫൈല്‍ ചിത്രങ്ങളടക്കം റെക്കോര്‍ഡ് ചെയ്യാന്‍ ക്ലബ് ഹൗസില്‍ സൗകര്യമുണ്ട്. ഇത്തരത്തിലുളള ചര്‍ച്ചകള്‍ യൂട്യൂബില്‍ പങ്കുവെച്ച് പണം സമ്പാദിക്കുകയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബ് പണം നല്‍കുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്ക് ഡൌണ്‍ കാലത്ത് മലയാളികള്‍ക്കിടയില്‍ തരംഗമായ ആപ്ലിക്കേഷനാണ് ക്ലബ് ഹൌസ്. ലോകത്ത് എവിടെയും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ മറ്റ് സാമൂഹിക മാധ്യമങ്ങളെ പോലെ വീഡിയോ, ഫോട്ടോ, ടെസ്റ്റ് മെസേജുകള്‍ ഇവയൊന്നും കൈമാറാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ സാധിക്കില്ല. ശബ്ദമാണ് ഇവിടെ പ്രധാനം. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ചെയ്യാം, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാന്‍ സാധിക്കും.