തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനോട് മാപ്പുപറയാന്‍ ഇനിയെങ്കിലും ക്രൈസ്തവ സഭ തയാറാകണമെന്ന് സംവിധായകന്‍ ആന്റോ ജോസഫ്. പി ടി തോമസിനോട് ചെയ്ത ക്രൂരതകളുടെ കളങ്കം മാഞ്ഞുപോകണമെങ്കില്‍ പുരോഹിത സമൂഹം അദ്ദേഹത്തോട് മാപ്പുപറയണമെന്നും കേരളത്തിലെ പുരോഹിത സമൂഹത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമുളള മറുപടിയാണ് ജനങ്ങള്‍ പിടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തുകൊണ്ട് നല്‍കിയതെന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
'ജനിച്ച മണ്ണിനും അവിടുത്തെ മലയ്ക്കും മനുഷ്യന്മാര്‍ക്കുംവേണ്ടി നിലപാടെടുത്തതിന്റെ പേരില്‍ പുരോഹിത സമൂഹം അദ്ദേഹത്തെ ക്രൂശിച്ചു. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചു. അദ്ദേഹത്തെ മനസുകളില്‍ തെമ്മാടിക്കുഴി കുത്തി അടക്കം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ഇതിനുംമാത്രം പി ടി എന്ത് തെറ്റാണ് ചെയ്തത്. മൃതദേഹത്തിനുമുന്നില്‍ വെച്ച് ഒപ്പീസുചൊല്ലിയതുകൊണ്ടോ ബിഷപ്പ് പ്രസ്താവനയിറക്കിയതുകൊണ്ടോ പി ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം മായ്ച്ചുകളയാനാകില്ല. അതിന് നിങ്ങള്‍ പി ടിയോട് മാപ്പുപറഞ്ഞേ തീരു അഭിവന്ദ്യ പുരോഹിതരേ' ആന്റോ ജോസഫ് പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതൃത്തത്തോട് ഒരഭ്യർത്ഥന: ദയവായി മതത്തിൻ്റെ പേരിലുള്ള സീറ്റ് വീതം വയ്ക്കലുകൾ അവസാനിപ്പിക്കുക. ഇടുക്കിയും കോട്ടയവും ക്രൈസ്തവനും മലപ്പുറവും കോഴിക്കോടും മുസ്ലിമിനും തിരുവനന്തപുരവും കൊല്ലവും ഹിന്ദുവിനുമെന്ന നിലയിൽ നിങ്ങൾ വീതം വയ്ക്കുന്നതുകൊണ്ടാണ് പുരോഹിതർ വാളെടുത്തപ്പോൾ നിങ്ങൾക്ക് തല കുനിക്കേണ്ടി വന്നത്. ലോക്സഭയിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മികച്ച എം.പിയായി തിരഞ്ഞെടുത്ത് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പി.ടി.ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്. അത് പുരോഹിത ശ്രേഷ്ഠർക്ക് കോൺഗ്രസ് നേതൃത്വം വഴങ്ങിയതിൻ്റെ ഫലമായിരുന്നു. കോൺഗ്രസ് നേതൃത്വം മറ്റു പാർട്ടികളെ കണ്ടു പഠിക്കുക. മതത്തിനനുസരിച്ചാണോ അവിടെ സ്ഥാനങ്ങൾ നല്കുന്നതെന്ന് നോക്കുക. അവസാനിപ്പിക്കാറായി ഈ 'മദപ്പാട്'.- ആന്റോ ജോസഫ് കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക