തിരുവനന്തപുരം: കൊച്ചി കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുതെന്ന് സ്പീക്കര്‍ എംബി രാജേഷ്. സംസ്ഥാനത്തെ എല്ലാ അതിഥി തൊഴിലാളികളും അക്രമികളല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അത്തരത്തില്‍ മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ അക്രമികളായി കാണരുതെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്. തൊഴിലാളികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗമാണ് യഥാര്‍ത്ഥ പ്രശ്‌നം. അതില്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. കമ്പനിയുടെ ചരിത്രമെടുത്തുനോക്കിയാല്‍ ഒരുകാലത്തും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും കുറ്റവാളികളായി ആരുണ്ടെങ്കിലും അവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അർധരാത്രിയോടുകൂടിയായിരുന്നു സംഭവം. ക്രിസ്മസ് കരോളിനെ തുടര്‍ന്നുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരേയും അതിഥി തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടു. പൊലീസിനെ ക്രൂരമായി മർദിക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.