പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി. ജെ. പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. രാത്രി 10 മണിക്കുശേഷം ശേഷം ഡി.ജെ പാർട്ടികള്‍ നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിശദമായ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുകയും വേണം. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമം. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇത്തരം ലഹരി പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.